Sunday 16 March 2014

തൊട്ടാവാടി :അല്ല ടീച്ചറെ ഈ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ?

കുറച്ചു ദിവസമായി മക്കളുടെ ടെന്‍ഷനും തൂങ്ങിയിരിപ്പും കണ്ടാണ്‌ ഞാന്‍ കാര്യം അന്യെഷിച്ചത് .മകന്‍ റമീസും മകള്‍ ഉമ്മുഖുല്‍സുവും ,മിന്ഹയും ഇത്രയും ഗൌരവത്തില്‍ ഇരിക്കുന്നത് മുന്പ് ഞാന്‍ കണ്ടിട്ടില്ല .
"അല്ല എന്താ ഇവിടെ പ്രശനം ?"ഞാന്‍ മക്കളോട് കാര്യമാന്യേഷിച്ചു .
"ബപ്പൂനു എന്തറിയാം ഇതേ ഫൈനല്‍ എക്സാമ ഫൈനല്‍ എക്സാം "
മകന്‍ റമീസ് ആണ് മറുപടി പറഞ്ഞത് .
"അതിനു യു കെ ജി യില്‍ പഠിക്കുന്ന ഈ ചിടുങ്ങിനു (മിന്‍ഹ മോളെ നോക്കി )എന്തിനാ ഇത്ര ആലോചിക്കാന്‍ ?"ഞാന്‍ സംശയം പ്രകടിപിച്ചു .
അതിനു മറുപടിയോടൊപ്പം അവള്‍ എന്നെയൊന്നു തുറിച്ചുനോക്കി .
"ഹും ബാപ്പൂനു അങ്ങിനെയൊക്കെ പറയാം പരീക്ഷേല് പസ്റ്റ്ക്ലാസ്സ്‌ കിട്ടീല്ലെങ്കില്‍ ഒന്നീല്‍ക്ക് കേറ്റൂല്ലാന്ന മിസ്‌ പറഞ്ഞേക്കണേ ".
അവള്‍ കൂലങ്കഷമായി ചിന്തിക്കുന്നതിന്റെ കാര്യം അപ്പൊ അതാണ്‌ .
രണ്ടാമത്തെവള്‍ ഉമ്മുഖുല്‍സുനു ടെന്‍ഷന്‍ ഉണ്ടെങ്കിലും അഞ്ചിലേക്ക് ജയിക്കും എന്ന കാര്യത്തില്‍ രണ്ടുതരമില്ല .
കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെയുള്ള ഈ പരീക്ഷപേടികണ്ടപ്പോള്‍ പെടുന്നനെ ഓര്‍മയില്‍ ഇത്തിയത് എന്റെ കുട്ടികാലമാണ് .
ഫ്ലാഷ്ബാക്ക്
---------------
1980, എട്ടാംക്ലാസിലെ ഫൈനല്‍ പരീക്ഷ നടക്കുന്നു .എന്തെങ്കിലുമൊക്കെ എഴുതേണ്ടി വരുമല്ലോ എന്നുള്ളവര്‍ക്കല്ലേ പരീക്ഷയെ പെടികെണ്ടാതുള്ളൂ എന്നതിനാല്‍ ഞാനും ദാസനും (എന്റെ സഹപാടിയാണ് )പരീക്ഷയെ പുല്ലുപോലെ നേരിടാന്‍ തന്നെ തീരുമാനിച്ചു .
ആദ്യദിവസങ്ങളില്‍ മലയാളം കഴിഞ്ഞു ,ബയോളജി കഴിഞ്ഞു ,സയന്‍സ് കഴിഞ്ഞു ,കണക്കു (ഇന്ന് ഇതിനു വേറെ പേരാണ് )കഴിഞ്ഞു ,...ഹിന്ദിയും ,ഇംഗ്ലീഷ് ബാക്കി നില്‍ക്കുന്ന സമയം, പരീക്ഷക് പോകാന്‍ നില്‍ക്കുന്ന നേരം ദാസന്‍ കിതച്ചുകൊണ്ട് വീട്ടില്‍ വന്നു പറഞ്ഞു 
"ഡാ ..വാടാനപ്പള്ളില് സിനിമ ഷൂട്ടിംഗ് നടക്കുന്നു ,ശങ്കറും അംബികേം ,ബഹദൂറും ,പപ്പുവും ഒക്കെയുണ്ട് ഞാന്‍ പോണു നീ വരുന്നോ "
ദാസന്‍ വന്ന ശ്വാസത്തില്‍ പറഞ്ഞു എന്റെ മറുപടിക്ക് നില്‍ക്കാതെ പോകാന്‍ ഒരുങ്ങുകയാണ്. 
"ഡാ ..അതിനു ഇന്ന് ഹിന്ദി പരീക്ഷയല്ലേ " ?
ഞാന്‍ ചോതിച്ചു .
"ഓ ..പിന്നെ ഈ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ? "
അവനൊരു സത്യം സംശത്തോടെ ചോതിച്ചു .
"ശെരിയാണല്ലോ ഹിന്ദിക്കാരൊക്കെ ഹിന്ദി പടിചിട്ടാണോ ഹിന്ദി പറെണത് ചുമ്മാ ഓരോ പരീക്ഷകള് "ഞാന്‍ ആതമഗതം നടത്തി 
"ഡാ ...നിക്കട ഞാനുമുണ്ടണ്ട ഷൂട്ടിംഗ് കാണാന്‍ "
അങ്ങിനെ കൊല്ലപരീക്ഷയെ തെല്ലും വകവെക്കാതെ ഞാനും ദാസനും 'അനുരാഗകോടതി 'എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പാട്ടും പാടി പോയി. ശങ്കറിനെയും അംബികയെയും സുകുമാരിയെയും ബഹദൂറിനെയും രാജ്കുമാറിനെയും മാധവിയെയും കണ്‍ നിറയെ കണ്ടു ,പിറ്റേ ദിവസം ഇംഗ്ലീഷ് പരീക്ഷ "ഓ ..പിന്നെ ഈ സായിപ്പന്‍മാരൊക്കെ ഇംഗ്ലീഷ് പരീക്ഷ എഴുതീട്ടാണോ ഇംഗ്ലീഷ് പറെണത് "എന്ന് ദാസന്‍ ന്യായമായും ചോതിക്കുമെന്നും ,അത് ന്യായമെന്ന് എനിക്ക് അറിയാമെന്നുത് കൊണ്ടും ഇംഗ്ലീഷ് പരീക്ഷക്ക് പോകാതെ ഞാനും ദാസനും അന്നും സിനിമ ഷൂട്ടിംഗ് കാണാന്‍ പോയി .
ഓരോ ദിവസവും 'പരീക്ഷ 'കഴിഞ്ഞു വരുന്ന എനിക്ക് 'എന്റെ മോനുക്ക് എന്താ ക്ഷീണം 'എന്നും പറഞ്ഞു ഉമ്മ ഔല് (അവില്‍ )നാളികേരം ചിരവി അതും പഞ്ചസാരയും ചേര്‍ത്തു കുഴച്ചു തരും .
പരീക്ഷ കഴിഞ്ഞു ,ഇനി രണ്ടു മാസം അവധി ഞാനും ദാസനും മറ്റു ചങ്ങാതിമാരും വെക്കേഷന്‍ ഗംഭീരമായി ആഘോഷിച്ചു .ചെല്ലാതെ കുറ്റികാടുകളും തിന്നാത്ത കായ്കനികളും ഇല്ല .പള്ളിപറമ്പിലെ പറങ്കി മാവില്‍ ഇരുന്നു കശ്മാങ്ങ വയര്‍ നിറച്ചു തിന്നു ,അതിന്റെ കറ ഷര്‍ട്ടിലും ട്രൌസരിലും ഒലിപിച്ചു വരുമ്പോള്‍ ഉമ്മ കരുതിവെച്ച രണ്ടണ്ടി സന്തോഷപൂരവം വാങ്ങി അടുത്ത ദിവസം കഷ്മാവ് സ്വപനം കണ്ടു കിടന്നുന്നുറങ്ങും .
ഒന്നര മാസം കഴിഞ്ഞപ്പോള്‍ പരീക്ഷഫലം വന്നു തുടങ്ങി ,അപ്പോഴാണ്‌ രണ്ടു പരീക്ഷകള്‍ എഴ്താതെ പോയ എന്റെയും ദാസന്റെയും മനസ്സൊന്നു പിടഞ്ഞതു 
"പടച്ചോനെ എട്ടില്‍ പൊട്ടോലോ അള്ള "
ഞാന്‍ നെഞ്ചില്‍ കൈ വെച്ചു .
"നീ ഒരു കാര്യം ചെയ്യ്‌ റിസള്‍ട്ട് നോക്കാനെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വ നമുക്ക് പള്ളി പറമ്പീ പോയി അണ്ടി പൊട്ടിക്കാം "
ദാസന്‍ ഉപായം കണ്ടെത്തി 
അങ്ങിനെ ഞാനും ദാസനും കണ്ടത്തിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന കഷ്മാവില്‍ ചുവട്ടില്‍ വന്നിരുന്നു അപ്പോഴാണ്‌ സ്കൂളില്‍ റിസള്‍ട്ട് നോക്കാന്‍ പോയ ബഷീര്‍ ആ വഴി വരുന്നത് 
സ്കൂളിലേക്ക് പോകാതെ തന്നെ തോറ്റ വിവരം ബഷീറില്‍ നിന്ന് അറിയാന്‍ ഞാനും ദാസനും 
ചെവി വട്ടം പിടിച്ചു നിന്ന് 
"ഡാ....ദാസ നീ തോറ്റുട്ട "
ബഷീര്‍ കണ്ണില്‍ ചോരയില്ലാതെ ആ വാര്‍ത്ത പറഞ്ഞു ,വായില്‍ കിടന്നിരുന്ന കശ്മാങ്ങ ഒന്ന് കൂടി ചവച്ചുകൊണ്ട് ദാസന്‍ വെളിയിലേക്ക് തുപ്പി ,പക്ഷെ ദാസനെപോലെ അല്ലല്ലോഞാന്‍ 
തോറ്റെന്നു പറഞ്ഞു വീട്ടില്‍ ചെന്നാല്‍ ഉമ്മ ചൂരല്‍ പ്രയോഗം നടത്തും ,കുളത്തിനു ചുറ്റും വടിയുമായി ഓടിപിക്കും .
"എന്റെ തുട ഇന്ന് പൊട്ടിയത് തന്നെ "ഞാന്‍ ദയനീയമായി ബഷീറിനെ നോക്കി 
"നീ ..ജയിച്ചട നവാസേ ഒമ്പതിലേക്ക് "
ബഷീര്‍ ഇതു പറഞ്ഞതും ദാസന്റെ വായില്‍ നിന്ന് പള്ളി കാട്ടില്‍ നിന്ന് വല്ലപ്പോഴും കേട്ടിരുന്ന കുറുക്കന്റെ മൂളല്‍ പോലെ ഒരു ശബ്ദം പുറത്തേക്കു വന്നു 
ദാസന്റെ വായില്‍ അപ്പോള്‍ കിടന്നിരുന്ന കശ്മാങ്ങ അവന്റെ തൊണ്ടപോലും അറിയാതെ ഇറങ്ങിപോയി .
"ങേ ...അപ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും ?"
മനസ്സില്‍ വന്ന ചോദ്യം വിഴുങ്ങി കൊണ്ട് ഞാന്‍ അന്തവിട്ടു നിന്നു .
അതെ സുഹൃത്തുക്കളെ അങ്ങിനെ ഹിന്ദിയെയും ഇംഗ്ലീഷ്നെയും തോല്‍പ്പിച്ച് ഞാന്‍ ഒമ്പതിലേക്ക് പാസായി ..
(എന്റെ പോന്നു മക്കളെ നന്നായി പഠിക്കണം നന്നായി പരീക്ഷ എഴുതണം പഠിച്ചു വല്ല്യ കുട്ട്യോള്‍ ആകണം )

Wednesday 25 September 2013

തൊട്ടാവാടി :പതിനാറിലെ 'കെട്ട് '

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു .
ഇനിയും ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെനിക്ക് !
പത്രങ്ങളും ,ചാനകളും ,ഫേസ്ബുക്കും എന്ന് വേണ്ട എവിടെ നോക്കിയാലും ഈ വാര്‍ത്ത തന്നെ ! പതിനാറില്‍ കെട്ടിയാല്‍ ശെരിയാവില്ലെന്നു !!
പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അവളോട്‌ ഞാന്‍ പലതും ചോതിച്ചിരുന്നു .
"ഈമാന്‍കാര്യം (വിശ്വാസകാര്യങ്ങള്‍ )എത്ര "?
അവള് എണ്ണം പറഞ്ഞു ."ആറു "
"ഇസ്ലാം (മത )കാര്യം എത്ര" ?
അവളു അതിനും മറുപടി പറഞ്ഞു "അഞ്ചു "
കൂടെ വന്നവര്‍ക്ക് അപ്പൊ തന്നെ കെട്ടിയാല്‍ തരകെടില്ലന്നായി .
ഞാന്‍ വീണ്ടും ചോതിച്ചു
"എത്ര വരെ പഠിച്ചു ?"
കറുത്ത ചാന്തു തേച്ച തറയില്‍ കുട്ടികള്‍ സ്ലേറ്റില്‍ ചോക്ക് കൊണ്ട് വട്ടം വരച്ചത് പോലെ ,തല കുമ്പിട്ടു അവള്‍ കാല്‍ നഖം കൊണ്ട് വട്ടം വരച്ചു .
"പടച്ചോനെ 'പൂജ്യം ' !! ഇവള് ഉക്കൂളില്‍ പോയിട്ടില്ലേ "?
എന്റെ സര്‍വനാഡിയും തളര്‍ന്നു
എന്റെ പരിഭ്രമം കണ്ടിട്ടാവണം അരികില്‍ നിന്നിരുന്ന അവള്‍ടെ ഉമ്മ കാര്യം പറഞ്ഞു .
"ഇവിടെ എല്‍ എഫ് ഇല്‍ ആണ് പഠിച്ചിരുന്നത് ചെറിയൊരു തലവേദന വന്നപ്പോള്‍ ചികിത്സയുടെ ഭാഗമായി കുറച്ചു നാള്‍ പോകാന്‍ കഴിഞ്ഞില്ല അതോണ്ട് പത്തില്‍ നിര്‍ത്തി "
അവളെ കണ്ടു ഇഷ്ട്ടപെട്ടപ്പോള്‍ 'പത്തെങ്ങെ പത്തു ' എന്ന് ഞാന്‍ തീരുമാനിച്ചു .
പക്ഷെ അന്ന് വയസ്സ് ചോതിക്കുന്ന സമ്പ്രദായം ഇല്ലാത്തോണ്ട് അന്ന് ഞാനത് ചോതിച്ചത്മില്ല .
പക്ഷെ ഇപ്പൊ ..
ഞാന്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു .
കണ്‍മുന്നില്‍ വാര്‍ത്തകള്‍ ഇങ്ങനെ മിന്നി മറയുന്നു
'പതിനാറില്‍ കെട്ടിയാല്‍ ശെരിയാവില്ലെന്നു' !!
എന്റെ ക്ഷമ കെട്ടു .കട്ടിലിനരുകില്‍ ചേര്‍ത്തു വെച്ച സൈഡ് കബോര്‍ഡിനു മുകളില്‍ ചാര്‍ജില്‍ വെച്ചിരുന്ന 'പാട്ട ചൈന ഫോണ്‍ ' എടുത്തു അവളുടെ മൊബൈലിലേക്ക്
ടച് ടച് ചെയ്യ്തു .
"ഹല്ലോ "അവള്‍ ഫോണ്‍ എടുത്തു .
"ഹല്ലോ ഇത് ഞാന "
"അത് മനസിലായി ,എന്താ ഈ നേരത്ത് "?
(പിള്ളര് അഞ്ചണ്ണം ആയതിനു ശേഷമാണോന്നു അറിയില്ല അവക്കൊരു 'ആണ് പെണ്ണി 'ന്റെ സ്വരമ ഈയിടെ -പെണ്ണ് കാണാന്‍ ചെന്നപ്പോ ഇങ്ങനെല്ലാര്‍ന്നു)
കല്യാണം കഴിച്ചിട്ട് ആദ്യരാത്രി കഴിഞ്ഞിട്ടും ,കൊല്ലം ഇത്രേം കഴിഞ്ഞിട്ടും ചോതിക്കാതിരുന്ന ചോദ്യം ഇന്ന് ആദ്യമായി ഞാനവളോട് ചോതിച്ചു .
"മ്മടെ കല്ല്യാണം കഴിയുമ്പോള്‍ നിനക്ക് എത്ര വയസായിരുന്നു ? "
കുറച്ചു നേരം സമശാനമൂകത .
"പതിനാറു " അവള്‍ പറഞ്ഞു .
പടച്ചോനെ കുടുങ്ങിയല്ലോ എന്നായി എന്റെ ചിന്ത
"അപ്പോന്തേ ഇങ്ങനെയൊരു ചോദ്യം "?അവള്‍ എന്നോട് വീണ്ടും ചോതിച്ചു .
"സര്‍ക്കാര്‍ പറയുന്നു പതിനാറില്‍ കെട്ടിയാല്‍ ശേരിയാവില്ലെന്നു " ഞാന്‍ വിഷയം പറഞ്ഞു
"അതിനു " ?അവളുടെ ചോദ്യം വീണ്ടും .
"അപ്പോ മ്മടെ കല്ല്യാണം ശേരിയാവോ " ?ഞാന്‍ ന്യായമായ സംശയം പറഞ്ഞു .
"അതിനിപ്പോ എന്ത് വേണോന്ന നിങ്ങള് പറഞ്ഞു വരുന്നത് "? അവളുടെ സ്വരം 'ആണ് പെണ്ണി 'ന്റെ പോലെ വീണ്ടും ആയി തുടങ്ങി .
"കെട്ടു പതിനെട്ടില്‍ മതിയെന്ന് എനിക്കൊരു ആഗ്രഹം " പറഞ്ഞു തീരും മുന്‍പേ അവള്‍ ഫോണ്‍ കട്ട് ചെയ്തു .ശോ ഇവള്കിത് എന്ത് പറ്റി ? മൂത്ത മകള്‍ ഉമ്മുഖുല്‍സൂനെ പതിനെട്ടില്‍ കെട്ടിച്ചാല്‍ മതിയെന്ന് ഞാനവളോട് പറയാന്‍ തുടങ്ങുകയായിരുന്നു അപ്പോഴേക്കും അവള്‍ ഫോണ്‍ വെച്ച് കളഞ്ഞല്ലോ പിന്നീട് ട്രൈ ചെയ്തിട്ടു കിട്ടുന്നുമില്ല .
കുറച്ചു കഴിഞ്ഞപ്പോള്‍ മൊബൈലിലെ 'വാട്ട്സ് അപ്പ്‌ ' ബ്ലിഗ് എന്ന് ചിലച്ചു .ഞാന്‍ നോക്കിയപ്പോള്‍ ഭാര്യാണ്, ഒപ്പം ഒരു ഫോട്ടോയും , ഇങ്ങനെ രണ്ടു വരിയും .
"മോന്‍ റമീസ് ബിന്‍ നവാസിനെ അടുത്ത ആഴ്ചമുതല്‍ കരെട്ടെ പഠിക്കാന്‍ പറഞ്ഞയക്കുയാണ് .നാളെ ഇതുപോലോരണ്ണം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയും ആണ് ,
ഇവിടെ വരുമ്പോള്‍ പതിനെട്ടു കെട്ടിന്റെ പൂതിയും തീര്‍ത്ത്‌ തരം "
(അങ്ങിനെ അവള്‍ അയച്ചു തന്ന ഫോട്ടോയാണ് ഇത് സുഹൃത്തുക്കളെ ..പഠിപ്പ് പത്താം തരം വെച്ച് നിര്‍ത്തിയെങ്കിലും ,കെട്ടിയത് പതിനാറില്‍ ആണെങ്കിലും ബുദ്ധിക്കും ,കുബുദ്ധിക്കും കുറവൊന്നും ഇല്ല ..ഞാന്‍ ഈ ഫോട്ടോ ഒന്നുകൂടി നോക്കി നെഞ്ചില്‍ തടവി ഉറങ്ങാന്‍ കിടന്നു-പടച്ചോനെ കാക്കണേ എന്ന ആത്മഗതത്തോടൊപ്പം )

Saturday 13 July 2013

തൊട്ടാവാടി :അന്നൊരു നോമ്പ് കാലത്ത് ..

അന്നൊരു നോമ്പ് കാലത്ത് ..
_______________________
എഫ് ബി യില്‍ ഇപ്പോള്‍ 'നോമ്പനുഭവങ്ങളുടെ 'പ്രളയമാണ് .
ദിവസത്തില്‍ ഒന്നിലധികം നോമ്പനുഭവങ്ങളുടെ സ്റ്റാറ്റസ് നമ്മുടെയൊക്കെ ഹോം പേജിലൂടെ കടന്നു പോകുന്നു .
പണ്ടൊക്കെ മുസ്ലീകളിലെ കാരണവന്‍മാര്‍ പറഞ്ഞിരുന്ന ഈ നോമ്പ് കഥകള്‍ ഇപ്പോള്‍ നാനാജാതി മതസ്ഥരും പറഞ്ഞു തുടങ്ങിയിരിക്കുന്നു .
നോമ്പിനു ബീവാത്തുമ്മ ഉണ്ടാക്കി തന്ന 'മുട്ടപത്തിരി 'യുടെ കൊതിയൂര്‍ന്ന
കഥ മേരി ചേച്ചി പറയുമ്പോള്‍ ,അടുത്ത വീട്ടിലെ അബ്ബസ്ക്ക നോമ്പിന് ആരും കാണാതെ 'ഐസ്റൂട്ട് 'മിട്ടായി തിന്ന കഥ എഫ് ബി യിലെ പ്രകാശേട്ടനും പങ്ക് വെക്കുന്നു .
അങ്ങിനെ എഫ് ബി മതസൌഹാര്‍ദ്ദത്തിന്റെ പൂന്തോപ്പായി റമദാന്‍ മാസത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ് .
എല്ലാവര്ക്കും ചെറുപ്രായത്തിലെ തങ്ങളുടെ നോമ്പനുഭവങ്ങള്‍ പങ്കു വെക്കുന്നതിലാണ് താല്പര്യം .കുസൃതിയും കൌതുകവും നിറഞ്ഞ ബാല്യകാല സ്മരണകള്‍ എല്ലാവര്ക്കും പ്രിയപെട്ടതു ആയതുകൊണ്ടാകാം അങ്ങിനെ .

എനിക്കന്നു ഏഴോ എട്ടോ വയസ്സ് കാണും .ഇന്ന് മങ്ങിയ ഓര്‍മകളില്‍ വല്ലാതെ പൊടിയും മാറാലയും പിടിക്കാതെ തെളിഞ്ഞു കിടക്കുന്നത് ബാല്യത്തിലെ ഈ നോമ്പനുഭവം തന്നെ .
ഒരു മാസം മുന്‍പേ തുടങ്ങിയിട്ടുണ്ട് വീട്ടില്‍ നോമ്പിനുള്ള ഒരുക്കങ്ങള്‍ .വീട് മൊത്തം, കുളത്തില്‍ നിന്ന് വെള്ളം മങ്കുടത്തില്‍ കോരി കൊണ്ട് വന്നു കഴുകി വൃത്തിയാക്കും .(റൂമുകളില്‍ തളംകെട്ടി കിടക്കുന്ന വെള്ളത്തില്‍ 'സ്വമ്മിംഗ് 'നടത്തലാണ്‌ എന്റെ പണി )
മാറാല കെട്ടിയ ചുമരുകളും മോന്തായവും ചൂല് ഉപയോഗിച്ച് വൃത്തിയാക്കും .ചുമരുകളില്‍ കുമ്മായം കലക്കി ബ്രഷ് ചെയ്തു മോഡി പിടിപിക്കും .പറമ്പിലെ ചപ്പു ചവറുകള്‍ അടിച്ചു കൂട്ടി വലിയ കുന്നുപോലെയാക്കി തീയിടും .ആകാശംമുട്ടെ ഉയരുന്ന ആ തീജ്വാല കണ്ടു ഞാന്‍ ആര്‍പ്പു വിളിക്കും .ആകെപ്പാടെ ഒരു കല്യാണവീടിന്റെ ആഘോഷം .എല്ലാറ്റിനും നേതൃത്വം കൊടുത്ത് കൊണ്ട് ഉമ്മയുണ്ടാകും മുന്‍പില്‍ .
"ഉമ്മാ ഞാനും എടുക്കട്ടെ നോമ്പ് "?
ഉമ്മയുടെ കോന്തലയില്‍ ഞാന്നു പിടിച്ചു കൊണ്ട് ഞാന്‍ ചോതിച്ചു .
"ഉമ്മാടെ മോന് വെശപ്പ് സഹിക്കോ "?
ഉമ്മയുടെ തിരിച്ചുള്ള ചോദ്യം ന്യായമാണ് അന്നും -ഇന്നും -എനിക്ക് വിശപ്പ്‌ സഹിക്കാന്‍ പാടാണ് .ഞാന്‍ വളര്‍ന്നു മീശയും താടിയും വെച്ചെങ്കിലും എപ്പോ എന്നെ നേരില്‍ കണ്ടാലും ഉമ്മ ചോതിക്കും
"ഉമ്മാടെ മോന്‍ എന്തെങ്കിലും കഴിച്ചോ " എന്ന് .ഏതൊരു മാതാവും മക്കളോട് ചോതിക്കുന്ന സ്വാഭാവിക ചോദ്യം .

"ഞാന്‍ വലുതായില്ലേ ഉമ്മ ഞാന്‍ നോമ്പ് നോറ്റൊളാം "
ഉമ്മ ചുണ്ടില്‍ ചിരിയൊതുക്കി സമ്മതം തന്നു .പാതിരാത്രിയില്‍ ജോലി കഴിഞ്ഞെത്തിയ ഉപ്പയോട്‌ ഞാന്‍ 'വലുതായ 'കഥ ഉമ്മ പറഞ്ഞു കാണണം .ഉപ്പയുടെ അരികില്‍ പറ്റി ചേര്‍ന്ന് കിടക്കുമ്പോള്‍ ഉപ്പ എന്നെ വല്ലാതെ ചേര്‍ത്തു പിടിച്ചുതു അതുകൊണ്ടാരിക്കണം .

നോമ്പ് വന്നു .നോമ്പ് നോല്‍ക്കും എന്ന എന്റെ അടി പതറാത്ത തീരുമാനത്തില്‍ അല്‍പ്പം പോലും ഇളവു കാണിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല "ഇവന്‍ ഉമ്മിണി നോല്‍ക്കും "എന്ന് കളിപറഞ്ഞ സഹോദരിമാരുടെ മുന്‍പില്‍ തോറ്റൂ കൊടുത്തിട്ട് പിന്നെ ആ വീട്ടില്‍ എനിക്ക് മനസമാധാനതോടെ ജീവിക്കാന്‍ പറ്റുമോ ? ഉപ്പ രാത്രിയില്‍ പണികഴിഞ്ഞു വരുമ്പോള്‍ കൊണ്ട് വരുന്ന ചൂഡാമണി (വറുത്ത കപ്പലണ്ടി കുരു ) ചട്ടമ്പിയെ പോലെ പെങ്ങന്മാരില്‍ നിന്ന് അടിച്ചെടുക്കുന്ന എനിക്ക് പിന്നെ നേരെ ചൊവ്വേ അവരുടെ അടുത്തു അടവ് പയറ്റി നില്‍ക്കാന്‍ കഴിയുമോ ?

ആദ്യ നോമ്പിന്റെ അത്താഴത്തിനു എന്തൊക്കെ വിഭവങ്ങള്‍ ആയിരുന്നു എന്നെനിക്കു ഇപ്പോള്‍ ഒരമയില്ല ,പക്ഷെ പഴവും തേങ്ങാപാലും വറുത്ത കപ്പലണ്ടികുരുവും ,പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ പഴപായസത്തിന്റെ രുചി എന്നിക്കിപോഴും മറക്കാനും കഴിയുന്നില്ല .
'സുബഹി '(പ്രഭാത )ബാങ്ക് കൊടുത്താല്‍ നോമ്പ് തുടങ്ങും 'മഗ്രിബ് '(സന്ധ്യ )ബാങ്ക് കൊടുത്താല്‍ നോമ്പ് മുറിക്കാം എന്നൊരു ധാരണക്കപ്പുറം ഈ 'ബാങ്കുകള്‍ 'തമ്മിലുള്ള സമയ ദൈര്‍ഘ്യത്തെ കുറിച്ച് ഞാനൊട്ടും ബോധാവാനായിരുന്നില്ല .

പൊതുവേ രാവിലെ എണീറ്റ്‌ കഴിഞ്ഞാല്‍ എനിക്കൊരു വിറയലും പനിയും ഞെരക്കവും വരും .പുതപ്പിനുള്ളില്‍ കിടന്നു ഞെരങ്ങുന്ന എന്റെ നെറ്റിയില്‍ കൈ വെച്ച് കൊണ്ട് ഉമ്മ പറയും
"അള്ളാ ..എന്റെമോനൊരു 'മേക്കാച്ചില് '(ശരീരത്തിന് ചെറു ചൂടിന്റെ അവസ്ഥ )ഉണ്ടല്ലോ ..ട്യേ സുബൈദ ,റുക്കിയ നവാസിനെ ഇന്ന് സ്കൂളില്‍ കൊണ്ടോണ്ടട്ട "
ഉമ്മ ഇത് പറയുമ്പോള്‍ എന്റെ ഞെരക്കത്തിനു ഇത്തിരി തീവ്രത കൂടും .സ്കൂള്‍ സമയം കഴിഞ്ഞെന്നു ഉറപ്പു വരുത്തിയിട്ടേ പിന്നെ ഞാന്‍ ആ ഞെരക്കം അവസാനിപിക്കൂ .
എന്നാല്‍ ആദ്യനോമ്പിന്റെ പ്രഭാതം മറന്നു എന്റെ സ്ഥിരം ഏര്‍പ്പാടായ വിറയലും പനിയും ഞെരക്കവും പുറത്തെടുക്കുന്നതിനു മുന്പ് തന്നെ ഉമ്മ പറഞ്ഞു
"ട്യേ സുബൈദ ,റുക്കിയ നവാസിനെ ഇന്ന് സ്കൂളില്‍ കൊണ്ടോണ്ടട്ട ..എന്റെ മോന്‍ നോമ്പ് എടുത്തിട്ടുള്ളതല്ലേ അവനു വെശപ്പു സഹിക്കാന്‍ പറ്റാണ്ട് വല്ലതും ആയാലോ "
"ആ ..നിങ്ങ ഓരോന്ന് പറഞ്ഞു അവന്റെ സ്കൂളില്‍ പോക്ക് കളഞ്ഞോ ഈയിടെയായി അവനിപ്പോ കുറെയായി മുടങ്ങുന്നു "
എന്റെ പഠിപ്പ് മുടങ്ങുന്ന വ്യസനത്താലോ,അതല്ല അവര്‍ക്ക് ഇതുപോലെ കിടന്നുറാന്‍ കഴിയാത്തതിലുള്ള അരിശത്താലോ എന്നറിയില്ല അന്ന് എന്നോടൊപ്പം സ്കൂളില്‍ പഠിക്കുന്ന സുബൈതയോ റുക്കിയയോ (ഇരുവരും എനിക്ക് മൂത്തതാണ് ) പല്ലുരുമ്മി പിറുപിറുത്തു .
"കുശുമ്പത്തികള് എന്റെ സ്കൂള്‍ മുടങ്ങിയാല്‍ ഇവര്‍കെന്താ "
പുതപ്പു തലവഴി മൂടി ഞാന്‍ ആത്മഗതം നടത്തി .

നേരം ഉച്ചക്ക് പന്ത്രണ്ടു മണി ,ഒരു മണി ,രണ്ടു മണി ,മൂന്നു മണി സ്കൂളില്‍ പോയ പെങ്ങന്മാര്‍ മടങ്ങി വന്നു .എനിക്ക് ശരീരത്തിന്റെ നിയത്രണം നഷ്ട്ടപെട്ട് തുടങ്ങി ,വയറിനുള്ളിലെ കുടല്‍മാലകള്‍ ചിന്നം വിളിക്കുന്നു. ഏറു കിട്ടിയ പൂച്ച നടക്കുന്നത് പോലെ ഞാന്‍ വീടിനു ചുറ്റും വേച്ചു വേച്ചു നടന്നു .
"പടച്ചോനെ ഇതെന്തൊരു നോമ്പ് "എന്ന് ഞാന്‍ ഇടയ്ക്കിടെ ചിന്തിച്ചു .വീടിന്റെ വടക്കേ അതിരില്‍ ഇടയ്ക്കിടെ ചെന്ന് കൊണ്ട് ഞാന്‍ ചെവിവട്ടം പിടിച്ചു നിന്നു,
വടക്കേ ജുമാഅത്ത് പള്ളിയിലെ മുക്രി ഗഫൂര്‍ക്ക ഇനിയെങ്ങാനും പതുക്കെ ബാങ്ക് കൊടുക്കുന്നുണ്ടാകുമോ ..ഹേയ് ഇല്ല ബാങ്കിന്റെ നേരിയ ശബ്ദം പോലും അവിടെയൊന്നും കേള്‍ക്കാനില്ല .വീട്ടിലെ അടുക്കളയില്‍ ആദ്യ നോമ്പ്തുറ ഗംഭീരമാക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് ഉമ്മയും സഹോദരി മാരും .നല്ല പോത്തറച്ചി വേവുന്ന മണം ,പക്ക്വടയും ,തരികഞ്ഞിയും ,നൈസ് പത്തിരിയും അങ്ങിനെ വിഭവങ്ങളുടെ മണം എന്റെ മൂക്കിലൂടെ കേറി വയറ്റിലെത്തി, അതോടെ വയറിനുള്ളിലെ കുടല്‍മാലകള്‍ പൂര്‍വാധികം ശക്തിയോടെ ചിന്നം വിളി തുടങ്ങി .
"ഉമ്മാആ ...നോമ്പ് മുറിക്കാനായോ "?
ക്ഷമ നശിച്ച ഞാന്‍ അടുക്കള വാതിലില്‍ എത്തി ഓട്ട വീണ ബലൂണിലെ ശബ്ദം പോകുന്ന പോലെ ചോതിച്ചു .
"നിക്ക് മോനെ ഇപ്പം ബാങ്ക് വിളിക്കും "
എന്റെ മുഖമൊന്നു വാടിയാല്‍ തളര്‍ന്നു പോകുന്ന ഉമ്മാക്ക് എന്റെ ഈ 'നില 'കണ്ടിട്ടും ഒരു ഭാവമാറ്റവും ഇല്ലല്ലോ പടച്ചോനെ എന്ന് ഞാന്‍ ചിന്തിച്ചു .ഈ മുക്രി ഗഫൂര്‍ക്ക എവിടെപോയി കിടക്കുന്നു ബാങ്ക് കൊടുക്കാതെ എന്നായി പിന്നെ എന്റെ ചിന്ത .ഇനി അദേഹം ബാങ്ക് വിളിക്കാന്‍ മറന്നു കാണുമോ ?ഞാന്‍ വീണ്ടും വടക്കേ അതിരില്‍ ചെന്ന് ചെവിവട്ടം പിടിച്ചു നിന്നു .ഇല്ല ..ബാങ്ക് കേള്‍ക്കുന്നില്ല ,ബാങ്ക് കൊടുക്കാന്‍ അദേഹം മറന്നു പോയിരിക്കുന്നു ,ഇനിയും കാത്തു നിന്നാല്‍ ഞാന്‍ 'മയ്യത്താകും '.എനിക്ക് കൊണ്ട് വരുന്ന ചൂഡാമണി അവര് തിന്നു തീര്‍ക്കും എന്നല്ലാതെ ഞാന്‍ മയ്യത്തായാല്‍ ആര്‍ക്കും ഒരു നഷ്ട്ടവുമില്ല .ആദ്യനോമ്പില്‍ തന്നെ 'വടി 'യായി പോയി എന്ന അപഖ്യാതി എങ്ങിനെ സഹിക്കും ഞാന്‍ !!
ഇല്ല ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല ..പലപ്പോഴും ഉപ്പയുടെ കൂടെ പള്ളിയില്‍ പോയി ബാങ്ക് വിളിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട് ..ഞാന്‍ ചൂണ്ടുവിരലുകള്‍ ചെവിക്കുള്ളില്‍ തിരുകി റെഡിയായി നിന്നു ,കണ്ണുകള്‍ അടച്ചുപൂട്ടി അഷ്ടദിക്കും പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു
"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ "
അശ്ഹദ് അല്ലാഇലാഹ ഇല്ലാഹ്
അശ്ഹദ് അന്നമുഹമ്മദറസൂലുല്ലഹ് "
.................
................. "

ഞാന്‍ ശേരിക്കാണോ ബാങ്ക് കൊടുത്തത് എന്നെനിക്കറിയില്ല പക്ഷെ ബാങ്ക് കൊടുത്തിരിക്കുന്നു ,വാണം വിട്ടപോലെ ഞാന്‍ അടുക്കളയിലേക്കോടി
"ഉമ്മാ ..ബാങ്ക് വിളിച്ചു ..ബാങ്ക് വിളിച്ചു "
ഉമ്മായും സഹോദരിമാരും എന്തെങ്കിലും പറയുന്നതിന് മുന്പ് ഉണ്ടാക്കിയ വെച്ച പലഹാരങ്ങളില്‍ പലതും ഞാന്‍ വായിലാക്കി ,ചങ്കില്‍ തടഞ്ഞപ്പോള്‍ വെള്ളം കുടിച്ചു ,പലഹാരങ്ങളില്‍ അല്ലാതെ മറ്റൊന്നിലും എന്റെ കണ്ണുകള്‍ ഉടക്കിയില്ല ..അല്‍പ്പമൊന്നു ആശ്വാസം തോന്നിയപ്പോഴാണ് ഞാന്‍ ചുറ്റും നോക്കുന്നത് .ഉമ്മയും സഹോദരിമാരും സ്തംഭിച്ചുനില്‍ക്കുകയാണ് .
"ഉമ്മ പറഞ്ഞില്ലേ മോനോട് നോമ്പ് നോക്കണ്ടാന്നു
ഇപ്പൊ എന്തായി ഇതുവരെ നിന്നിട്ട് ബാങ്ക് വിളിക്കാതെ മോന്‍ നോമ്പ് മുറിച്ചില്ലേ "? ഉമ്മ വാത്സല്ല്യതോടെയും സ്നേഹത്തോടെയും പറഞ്ഞു
"ഐയിനു ആര് പറഞ്ഞു ബാങ്ക് കൊടുത്തില്ലാന്നു ,ബാങ്ക് കൊടുത്താല്ലോ "
ഞാന്‍ ന്യായം പറഞ്ഞു
"ആര് ബാങ്ക് കൊടുത്തു ,എപ്പേ കൊടുത്തൂ "?
"ഞാന്‍ ബാങ്ക് കൊടുത്തൂ ..ഇപ്പേ തന്നെ കൊടുത്തൂ "
________________________________________
(ഉമ്മ എന്നെ ചേര്‍ത്തു പിടിച്ചിട്ടുണ്ടാകണം, സ്നേഹംനിറഞ്ഞ് ആ കണ്ണുകള്‍ തിരമാലകള്‍ തീര്‍ത്തിട്ടുണ്ടാകണം ,എന്റെ ഇളം കവിളുകളില്‍ തുരുതുരെ ഉമ്മകള്‍ വെച്ചിട്ടുണ്ടാകണം ,രാത്രിയില്‍ ഞാന്‍ 'വലുതായിട്ടില്ലെന്നു ഉപ്പയോട്‌ അടക്കം പറഞ്ഞു ചിരിച്ചിട്ടുണ്ടാകണം ....
പക്ഷെ ഇന്ന് എന്റെ വിശപ്പറിയാന്‍ ,എന്റെ മുഖം വാടിയതു കാണാന്‍ ,എന്റെ മുടിയിഴകളില്‍ തലോടി 'ഉമ്മാടെ മോന്‍ എന്തെങ്കിലും കഴിച്ചോ'എന്ന് ചോതിക്കാന്‍, രാത്രിയില്‍ ചൂഡാമണിയുമായി വരാന്‍ ,വിശ്വത്തിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും സമ്മേളിച്ച ആ മൂന്നരക്ഷരങ്ങള്‍ ഇന്ന് എന്നോടൊപ്പം ജീവിച്ചിരിപ്പില്ല 'മാതാവ് പിതാവ് 'എന്ന ആ മൂന്നക്ഷരം ....)
പ്രിയ പിതാവും മാതാവും

Wednesday 19 June 2013

'തൊട്ടാവാടി': സരിത കോളിംഗ് യു ..

രാത്രി ഒരു രണ്ടു ,രണ്ടരമണി..

റൂമില്‍ കൂരാകുരിരിട്ടു ഏസി യുടെ സുഖശീതളിമയില്‍ ഞാനങ്ങനെ മൂടി പുതച്ചു കിടന്നുറങ്ങുകയാണ്.തട്ടിന്‍റെ മുകളില്‍ കിടക്കുന്നത് (ഞാന്‍ ഡബിള്‍കട്ടലില്‍ താഴത്തെ നിലയിലാണ് )സൂപ്പര്‍ മാര്‍കറ്റ്‌ നടത്തുന്ന ബാവക്കയാണ്.ഒടുക്കത്തെ കൂര്‍ക്കംവലിയാണ് ബാവക്കാക്ക് ആദ്യമൊക്കെ എനിക്കത് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ എനിക്കത് കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റില്ലെന്നായി .
ദോഹയില്‍ താമസിക്കുന്ന പെങ്ങളുടെ വീട്ടിലെകെങ്ങാനും ഒരു ദിവസം ബാവക്ക നില്‍ക്കാന്‍ പോയാല്‍ എന്‍റെ ഉറക്കം അതോടെ പോകും .
(ഒരുതരം 'പുഷ്പകവിമാനം'ത്തിലെ കമലഹാസന്‍റെ അവസ്ഥ ).

പറഞ്ഞു വന്നത് രാത്രി ഒരു രണ്ടു ,രണ്ടരമണി റൂമില്‍ കൂരാകുരിരിട്ടു,
കഴിഞ്ഞ ദിവസം കാരിഫോറില്‍ നിന്ന് വാങ്ങിയ മുന്തിയ ഇനം 'ഐ ഫോണില്‍' നല്ല റിംഗ് ടൂണ്‍ സെറ്റ് ചെയ്തു കട്ടിലിനു ചാരയുള്ള സൈഡ്കബോടിനു മീതെ വെച്ചിരുന്നു ഞാന്‍.

റിംഗ്റിംഗ് .. റിംഗ്റിംഗ് ..റിംഗ്റിംഗ്..റിംഗ്റിംഗ് (ഇതാണ് ടൂണ്‍)
മൊബൈല്‍ അടിക്കുന്നത് കേട്ടാണ് ഞാനുണര്‍ന്നത് .
"ആരായിരിക്കും പടച്ചോനെ ഈ പാതിരാത്രിയില്‍" ?
ഉറക്കം നഷ്ട്ട പെട്ടതും ,ബാവക്കാടെ കൂര്‍ക്കം വലിയെങ്ങാനും നില്‍ക്കുമോ എന്ന ഭയത്താലും ഞാന്‍ ഉടനെ തന്നെ ഫോണ്‍ എടുക്കാന്‍ ഏഴു ഇഞ്ചു വലിപ്പമുള്ള മുന്തിയ ഇനം ഐ ഫോണിന്‍റെ ടച് സ്ക്രീനിലേക്ക് നോക്കി ...

എന്‍റെ കണ്ണുകള്‍ ബള്‍ബായി ..
റൂമിലെ ഏസി പെട്ടന്ന് ഒഫായത് പോലെ ..
ബാവക്കാടെ കൂര്‍ക്കംവലി രൌദ്രഭാവം സ്വീകരിച്ചുകൊണ്ട് ചെവിയുടെ ടയഫ്രം പൊട്ടുന്ന രൂപത്തില്‍ അട്ടഹസിക്കുന്നു ..
മൂട്ടകള്‍ ഗ്രഹണിപിള്ളേരെ പോലെ എന്‍റെ രക്തം സ്ട്ര്വോ വെച്ച് കുടിക്കുന്നത് പോലെ ഒരു ഫീലിംഗ് ..

ഞാന്‍ വിശ്വാസം വരാന്‍ കണ്ണ് തിരുമ്മി ഒന്നുകൂടി ടച് സ്ക്രീനിലേക്ക് നോക്കി ...
"സരിത കോളിംഗ് യു "
ഇനി ശാലു ആണോന്നരിയാന്‍ ഞാന്‍ വീണ്ടും നോക്കി ..
"സരിത കോളിംഗ് യു "
"പടച്ചോനെ അവള് ജയലില്‍ നിന്ന് എപ്പോ ഇറങ്ങി "?
"ഈ അന്തിപാതിരാത്രിക്ക്‌ ഇവള് എന്ത് പറയാനാനാവോ വിളിക്കുന്നത്‌ ?
ഇവളുമായുള്ള എല്ലാ എടപാടും അന്നേ തീര്‍ത്തതാണല്ലോ !?
ഇവള് എന്നെ കൊലക്ക്കൊടുകോലോ എന്ന് മനസിലായപ്പോള്‍ രായ്ക്കുരാമാനം നാട് വിട്ടതാണ് ഞാന്‍,ഇടയ്ക്കു ഒരു രസത്തിനു മിണ്ടീം പറഞ്ഞിരിക്കാം എന്ന് കരുതി നമ്പര്‍ കൊടുത്തത് വിനയായോ !?
ഞാന്‍ ഉടനെ കാള്‍ റീജെക്റ്റ് ചെയ്തു പിന്നെ സ്വിച്ഓഫ്‌ ചെയ്തു .
ഞാന്‍ തട്ടിന്‍റെ മുകളിലേക്ക് നോക്കി ഭാഗ്യം ബാവക്ക ഉണര്‍ന്നിട്ടില്ല ..കൂര്‍ക്കം വലിയും നിന്നിട്ടില്ല .
ഞാന്‍ വീണ്ടും ദീര്‍ഘനിശ്വാസം വിട്ട് കിടക്കാന്‍ ഒരുങ്ങി ..
"ഡും ഡും ഡും ഡും "
വാതിലില്‍ ആരോ മുട്ടുന്നു .
"ഛെ ..ആരാണി നേരത്ത് "
ഞാന്‍ പ്രാകിക്കൊണ്ട്‌ വാതില്‍ തുറന്നു ..
(മുകളില്‍ നാലാമത്തെ പെരഗ്രാഫില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു--ടൈപ്പ് ചെയ്യുന്നതിനു ഒരു കണക്കില്ലേ )

ഖത്തര്‍ പോലീസ് !സി ഐ ഡി !! മിലിട്ടറി!!!ആര്‍മി !!!!
എല്ലാവരുംകൂടി റൂമിലേക്ക്‌ ഇരച്ചുകയറി എന്നെ വളഞ്ഞു
"ഇന്ത നവാസ് ബിന്‍ ആദം "?
തടിച്ച ഒരു പോലീസ്സുകാരന്‍ അറബിയില്‍ ചോതിച്ചു .
"ഐവ..നാം"
പറഞ്ഞു തീര്‍ന്നതും ചെവിമൂളിയതും ഒരുമിച്ചായിരുന്നു .
"ഹാദ ഹുറുമ മുശ്ക്കില..ഇന്തമുശ്ക്കില ..കുല്ലു മലബാരി മുശ്ക്കില്ല "
(ഇതിനിടയില്‍ ഏതോ അറബി പോലീസ്, മലയാളത്തില്‍ പച്ചതെറി വിളിച്ചു )
ഞാന്‍ മലയാളത്തിലും അറബിയിലും മാറി മാറി കരഞ്ഞിട്ടും അവര് ഇടി നിര്‍ത്തിയില്ല,ഒടുവില്‍ ഒരു പോലീസ്സുകാരന്‍ ഉറയില്‍ നിന്ന് തോക്കൂരി എന്‍റെ തലയിലേക്ക് നിറയൊഴിച്ചു
ട്ടെ..ട്ടെ..ട്ടെ..
____________
"അയ്യോ എന്നെ കൊല്ലുന്നേ ..ഓടിവായോ ..
സരിതെ രക്ഷിക്കണേ ..ശാലു രക്ഷിക്കണേ ..
അയ്യോ ..എനിക്ക് സാസം മുട്ടണേ ..
കുഞ്ഞൂഞ്ഞേ രക്ഷിക്കണേ ..
____________________________
റൂമില്‍ ലൈറ്റ് തെളിഞ്ഞു
"ഡാ ..ഡാ ..ഡാ ..ഡാ ..എണീക്കട പോത്തെ "
ഞാന്‍ കണ്ണ് തുറന്നു .
ബാവക്ക വവ്വാല് തൂങ്ങിക്കിടക്കുന്ന പോലെ തട്ടിന്‍റെ മോളില്‍ നിന്ന് തുറിച്ചുനോക്കികൊണ്ട് തൂങ്ങിക്കിടക്കുന്നു .
"ഹിമാറെ ..അന്നോട്‌ ഞാന്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് നെരംകെട്ട നേരത്ത് ഫേസ്ബുക്കും നോക്കി ഇരിക്കരുതെന്നു ..ഓരോ കഥകള് വായിച്ചു സ്വപ്നംകണ്ട് ഇതുപോലെ വിളിച്ചുകൂവിലുണ്ടല്ലോ ..അന്‍റെ
ചെപ്ലകുറ്റി ഞാന്‍ പൊട്ടിക്കും പോത്തെ,പോയി മൂത്രോയിച്ചു വന്നുകിടന്നു ഉറങ്ങട മൊയന്തെ ..അവന്‍റെയൊരു സരിതേം ..ശാലും..കുഞ്ഞൂഞ്ഞും ..മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട് "..
ബാവക്ക കലിയോടെ വീണ്ടും തട്ടിന്‍റെ മുകളിലേക്ക് വലിഞ്ഞു .


ബെഡ്ഡിലേക്ക് ചായുന്നതിനു മുന്‍പ് ഞാന്‍ മുന്തിയ ഇനം ഐ ഫോണിലേക്ക് നോക്കി, അറുനൂറു റിയാലിന്‍റെ പാട്ടചൈന ഫോണ്‍ കൂര്‍ക്കംവലിച്ച് കിടക്കുന്നു ..ബാവക്കാടെ പോലെ ...

തൊട്ടാവാടി :നായികയുടെ പ്രസവ രംഗം 'തൊട്ടാവാടി 'ബ്ലോഗ്സ്പോട്ടില്‍ !!??



നിക്ക് ..നിക്ക് ..നിക്ക് ,എവിടേക്ക ഇത്ര ധൃതിയില്‍ ?വീഡിയോ കാണുന്നതിനു മുന്പ് ആദ്യം എനിക്ക് പറയാനുള്ളതുകൂടി കേട്ടിട്ട് പോ .കുറെ സമയം എടുത്ത ഈ വീഡിയോ ക്ലിപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുത്തത് .അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പ് കണ്ടെത്താനുള്ള ശ്രമം പരാചയപ്പെട്ടപോഴാണ് ഒടുവില്‍ ഇങ്ങനെയൊരു കടും കൈ ചെയ്യേണ്ടി വന്നത് .
നാട്ടില്‍ നടക്കുന്ന സരിത ,ശാലു ,സോളാര്‍ പ്രശനങ്ങല്‍കിടയില്‍ നിന്ന് രക്ഷപെട്ടു നിങ്ങകൊരു റിലീഫ് കിട്ടട്ടെ എന്ന് കരുതിയാണ് ഇങ്ങനെയൊരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നത് ..അല്ലാതെ എന്‍റെ ബ്ലോഗിന് ഹിറ്റ് കൂട്ടുക എന്ന ഉദ്യേശ്യം ഒട്ടും എനിക്കില്ല .
അല്ലെങ്കില്‍ തന്നെ ഈ അളിഞ്ഞ രാഷ്ട്രിയതൊടോന്നും എനിക്ക് വലിയ താല്പര്യമില്ല .പത്തു പുത്തനുണ്ടാക്കാന്‍ പലരും പല തൊഴിലും ചെയ്യുന്നു ,അതുപോലുള്ള ഒരു തൊഴില്‍ തന്നെയാണ് ഈ രാഷ്ട്രിയവും എന്നല്ലാതെ ഇപോഴെത്തെ രാഷ്ട്രിയത്തെ പറ്റി എന്ത് പറയാനാണ് ?
എന്നിരുന്നാലും,
സൂര്യ ടി വി യില്‍ പ്രക്ഷേപണം ചെയ്തു വരുന്ന 'മലയാളി ഹൌസ് 'എന്ന പരിപാടിയില്‍ റിയലായി മാനംകളഞ്ഞു കൊണ്ടിരിക്കുന്ന തന്ത്രി കുടുംബത്തിലെ ഇളയ സന്തതി രാഹുല്‍ ഈശ്വര്‍ ഒരു എപിസോഡില്‍, മാനം അങ്ങേയറ്റം കളഞ്ഞുകൊണ്ടിരിക്കുന്ന ജി എസ പ്രദീബിനോട് ശബരിമല വികസനത്തെക്കുറിച്ച് പറയുന്ന ചില രംഗങ്ങള്‍ ഉണ്ട് .സംസാരത്തിനിടയില്‍ രാഹുല്‍ പറയുന്നത് "കോടികളുടെ പ്രൊജെക്റ്റില്‍ നിന്ന് കുറച്ചൊക്കെ കക്കുന്നതില്‍ എനിക്ക് കുഴപ്പമില്ല പക്ഷെ മുഴുവനും കക്ക്വാന്നു പറഞ്ഞാല്‍ അത് ശെരിയാണോ " എന്നാണു !
കേരളത്തിലെ ഏറ്റവുംവലിയ രീതിയില്‍ തന്നെ വികസനപ്രവര്‍ത്തനം നടക്കുന്ന തീര്‍ഥാടന കേന്ദ്രമായ ശബരി മലയിലെ മുഖ്യ കാര്‍മിയുടെ കുടുംബത്തില്‍ പെട്ടയാളും, അവിടെ നടക്കുന്ന പല വിഷയങ്ങളിലും നേര്‍ക്ക്‌ തന്നെ ഇടപെടുന്ന ആളുമായ രാഹുല്‍ ഈശ്വറിന്‍റെ ഈ വെളുപെടുത്തല്‍ ആരും ഗൌനിച്ചതായി കണ്ടില്ല !?
ചില മതപുരോഹിതരും,കലാകാരന്മാരും ,മാധ്യമ പ്രവര്‍ത്തകരും ,സാഹിത്യകാരന്മാരും ,രാഷ്ട്രിയമേലാളന്‍മാരും തമ്മില്‍ അവിഹിതമായ ഒരു ബന്ധം എക്കാലവും നില നിന്ന് പോരുന്നുണ്ട് നമ്മുടെ നാട്ടില്‍.ഇപ്പോള്‍ അത് മുന്‍പത്തെക്കാളേറെ ശക്തമാണ് എന്നാണു ആനുകാലിക സംഭവങ്ങള്‍ നമ്മെ ബോദ്യപെടുത്തുന്നത് .
കേരളത്തിന്‍റെ വികസന സ്വപ്നവും ,പദ്ധതികളും മുരടിച്ചു പോവുകയോ ,കാലവിളംബം ആവുകയോ ചെയ്യുന്നതില്‍ ഈ തസ്ക്കര മുന്നണിയുടെ പങ്ക് ഭീകരമായ രീതിയില്‍ വളര്‍ന്നു വരികയാണ് .
എല്ലാറ്റിനോടും സമരസപെടുകയോ ,അല്ലെങ്കില്‍ ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന രൂപത്തില്‍ വളര്‍ന്നു വരികയും ചെയ്യുന്ന  ഒരു 'ന്യൂ ജനറേഷന്‍' കൂടി സമൂഹമായി രൂപപെട്ടു വരുന്നുണ്ട് എന്നതുകൂടിയാകുമ്പോള്‍ ഒരു രാജ്യം  പതനത്തിന്‍റെ പടുകുഴിയിലേക്ക് ആണ്ടു പോകും എന്ന കാര്യത്തില്‍ സംശയമില്ല .
'മലയാളി ഹൌസ് 'എന്ന പരിപാടി ഒരു ഇരുപതു കൊല്ലം മുന്‍പ്‌ നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല  .കാരണം മലയാളിയുടെ അകത്തളങ്ങളും മനസ്സും അത്രമേല്‍ ശുദ്ധമായിരുന്നു.
അനുവാചകന്‍റെയും,പ്രക്ഷകന്‍റെയും ,ശ്രോതാവിന്‍റെയും ഒരു രാഷ്ട്രിയപൊതു സമൂഹത്തിന്‍റെയും പ്രതിബിംബമായി സരിതയും ,ശാലുവും ,മലയാളി ഹൌസുംമൊക്കെ നമ്മെനോക്കി ചിരിക്കുകയാണ് .
നാല്‍പ്പതും അമ്പതും വര്‍ഷമായി അടിച്ചമര്‍ത്തപെട്ട് കഴിഞ്ഞിരുന്ന അറബ് സമൂഹംപോലും തിരിച്ചറിവിന്‍റെയും ,തിരിച്ചുപിടികലിന്‍റെയും പാതയിലാണ്.പക്ഷെ എന്നിട്ടും നമ്മുടെ രാഷ്ട്രിയ ബോധം ഇപ്പോഴും ചില കൊടിവര്‍ണ്ണങ്ങള്‍ക്ക് കീഴെ അഭിരമിച്ചു തീരുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴും കാണാന്‍ കഴിയുന്നത്‌ !? .
ഇനി എന്നാണു നാം നമ്മുടെ ദൌത്യവും ,നിയോഗവും തിരിച്ചറിയുക ?
എപ്പോഴാണ് ഒരു 'തഹ്രീര്‍ സ്വകൊയറും' വിപ്ലവത്തിന്‍റെ 'മുല്ലപൂ മണവും '
നമ്മളില്‍ നിന്ന് ഉണ്ടാകുക ?
എല്ലാറ്റിനും ദിനങ്ങള്‍ നിശ്ചയിച്ചു നാമിപ്പോള്‍ 'വായനാദിനം 'ആചരിക്കുന്നു
എങ്കില്‍ വായിക്കുക ദാശാബ്ധങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ്ക്കാരന്‍റെ കയ്യില്‍ നിന്ന്, രാജ്യത്തിന്‍റെ താക്കോല്‍ക്കൂട്ടം നമുക്ക് വാങ്ങി തന്നു, വര്‍ഗീയ വാദിയായ നാഥുറാംഗോട്സെ ഉതിര്‍ത്ത വെടിയുണ്ടയില്‍ പൊലിഞ്ഞുപോയ ആ 'മഹാത്മാ'വിന്‍റെ ചരിത്രം ഒരിക്കല്‍ക്കൂടി..
തണുത്തുറഞ്ഞു പോയ നമ്മുടെ സിരകളിലൂടെ ആ ചരിത്രം അഗ്നിയായി ആളി പടരട്ടെ ..ചരിത്ര വായന ചരിത്രം രചിക്കാനുള്ളത്കൂടിയാവട്ടെ .


അനുബന്ധമായി ഈ വീഡിയോ ഇവിടെ ഇടേണ്ടി വന്നതില്‍ ഖേദം പ്രകടിപിച്ചു കൊണ്ട് നിര്‍ത്തട്ടെ
നന്ദി നമസ്കാരം .

Tuesday 30 April 2013

തൊട്ടാവാടി: 'ഗദ്ദാമ'


ഏറെ നാളുകള്‍ കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ,മക്കളെ അവിടങ്ങളിലെ സ്കൂളിലും ചേര്‍ത്തി തിരിച്ചു ഖത്തറില്‍ വന്നതിനു ശേഷം വല്ലാത്തൊരു ശൂന്യതയാണ് അനുഭവപെടുന്നത്.
ഇപ്പോള്‍ വല്ലപോഴുമൊക്കെ ലുലുമാളിലോ ,സിറ്റിസെന്‍റെര്‍ കാരിഫോറിലോ പോയാല്‍ കണ്ണില്‍ കാണുന്ന അലങ്കാരങ്ങള്‍ മക്കള്‍ക്ക്‌ വേടിച്ചു കൊടുക്കാന്‍ വല്ലാത്ത കൊതിയാണ്.
പോക്കറ്റിനുള്ളിലെ പേഴ്സിനു കനം കുറഞ്ഞതിനാല്‍ ഓരോന്നും വില നോക്കി അവിടെ തന്നെ വെക്കും.
കാരിഫോറിലെ ഏതെങ്കിലും ഒഴിഞ്ഞ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മക്കള്‍ എവിടെയൊക്കെയോ ഓട്ടിനടക്കുന്നുണ്ടല്ലോ എന്ന് വെറുതെ ഓര്‍ത്ത്‌ ആശ്വസിക്കും .
മാക്‌ഡോണാടില്‍ നിന്ന് ഒരു റിയാലിന്നു കിട്ടുന്ന ഐസ്ക്രീം നുണഞ്ഞു ഇരിക്കുന്ന അന്ന്, പതിനഞ്ചു മീറ്റര്‍ അകലെയായി ,അമ്പത്തഞ്ചു / അറുപതു വയസ്സ് തോന്നിക്കുന്ന കസവ് സാരിയും ബ്ലൌസും ഇട്ട നല്ല കുലിന മുഖമുള്ള ഒരു സ്ത്രീ മറ്റൊരു ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു.
ഒന്നര വസസ്സുള്ള ഒരു കുട്ടിയും ,നാല് വയസ്സുള്ള മറ്റൊരു കുട്ടിയും അവരോടൊപ്പം ഉണ്ടായിരുന്നു .ചെറിയ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിലാണ് എന്നെ അവരിലേക്ക്‌ ശ്രദ്ധ തിരിച്ചത്.
ആ രണ്ടു കുട്ടികളെയും വരുതിയില്‍ നിര്‍ത്താന്‍ അവരുടെ പെടാപാട് കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി ,അത്ര വികൃതിയാണ് ആ കുട്ടികള്‍(മൂത്തവന്‍ പ്രത്യേകിച്ചും )കാണിച്ചു കൂട്ടുന്നത്‌.
ഒരിക്കല്‍ പോലും കുട്ടികളെ ശാസിക്കാതെ എത്ര ശ്രമാകരമായാണ് അവര്‍ ആ കുട്ടികളുമായി മല്ലിടുന്നത് ?എനിക്കവരോട് വല്ലാത്ത സഹതാപവും അനുകമ്പയും തോന്നി .അവരുടെ വസ്ത്രധാരണം കണ്ടപ്പോള്‍ മലയാളിയാണെന്ന് ഞാന്‍ ആദ്യമേ ഉറപിച്ചിരുന്നു .
ഞാന്‍ ബെഞ്ചില്‍ നിന്ന് എണീറ്റ് മെല്ലെ അവരുടെ അരികിലേക്ക് ചെന്നു.
"എന്താ അമ്മെ മക്കള്‍ ഭയങ്കര വാശിയില്‍ ആണല്ലോ ?"
ഞാന്‍ മുഖവുരയില്ലാതെ ചോതിച്ചു.അവര്‍ അപ്പോള്‍ മാത്രമാണ് എന്നെ കാണുന്നത്,പക്ഷെ ചോദ്യം മലയാളത്തില്‍ ആയതോണ്ട് അപരിചിതത്വം ഒട്ടും ഇല്ലാതെ അവര്‍ മറുപടി പറഞ്ഞു ..
"എന്താ ചെയ്യാ മോനെ രണ്ടും മഹാ വികൃതികള "
ഞാന്‍ മറ്റൊന്നും ചോതിക്കാതെ വീണ്ടും മാക്‌ഡോണാടില്‍ ചെന്ന് രണ്ടു റിയാല്‍ കൊടുത്ത് രണ്ടു ഐസ്ക്രീം വാങ്ങികൊണ്ട് വന്ന് കുട്ടികളുടെ കയ്യില്‍ കൊടുത്തു.
"അയ്യോ വേണ്ടായിരുന്നു "അവര്‍ പറഞ്ഞു .
"സാരമില്ലമ്മേ കുട്ടികളല്ലേ ,അവരൊന്നു ശാന്തരാകട്ടെ "
ഐസ്ക്രീം കിട്ടിയ കുട്ടികള്‍ ഒന്നുതൊങ്ങി ..
"ഞാന്‍ ഇവിടെ ഇരുന്നോട്ടെ അമ്മെ ?"
"അതിനന്താ മോനെ ഇരുന്നോള്ളൂ "
അവരിക്കുന്ന ബെഞ്ചില്‍ ഒരു തലക്കലായി ഞാന്‍ ഇരുന്നു .കുട്ടികള്‍ ശാന്തരായപോള്‍ ഉലഞ്ഞ സാരിയൊക്കെ നെരയാക്കികൊണ്ട് അമ്മ ഒന്ന് ദീര്‍ഘനിശ്വാസം വിട്ടു .
"ഇവരുടെ അച്ഛനും അമ്മയും ?" ഞാന്‍ ചോതിച്ചു
"സിനിമാ തിയറ്ററില്‍ ഉണ്ട് "
"സിനിമാ തിയേറ്ററിലോ "ഞാന്‍ ആശ്ചര്യത്തോടെ ചോതിച്ചു
"അതെ ..ഞങ്ങള് സിനിമ കാണാന്‍ വന്നതാ ..പടം തുടങ്ങി കുറച്ചു കഴിഞ്ഞപോള്‍ ഇവന്‍(ചെറിയ കുട്ടിയേ നോക്കി )കരഞ്ഞു .കരച്ചില് നിര്താണ്ടായപോള്‍ മരുമകള് ഇവനെ ഒന്ന് പുറത്തു കൊണ്ടോയി വരാന്‍ പറഞ്ഞു വിട്ടത ,ഞാന്‍ ഇറങ്ങി പോരുന്നത് കണ്ടപ്പോള്‍ മൂത്തവനും പോന്നു ,ഇപ്പോള്‍ തിരിച്ചു കേറാന്‍ രണ്ടും സമ്മതിക്കുന്നില്ല അങ്ങിനെ ഇരുന്നു പോയതാ ഇവിടെ"
"അമ്മ നാട്ടില്‍ എവിടെയാ ?"
"ഒറ്റപാലത്ത്, ഇവിടെ ഒരു മകനും ഭാര്യയും, രണ്ടു പേര്‍ക്കും ജോലിയുണ്ട് .നാട്ടില്‍ ഒരു മകനുണ്ട് അവന്‍ റെയില്‍വേയില്‍ ജോലിച്ചയുന്നു ഇപ്പോള്‍ കുടുബവുമോന്നിച്ചു ചെന്നയില്‍ ആണ്.
മക്കളുടെ അച്ഛന്‍ നാല് വര്ഷം മുന്‍പ് മരണപെട്ടു ,ഒറ്റപാലത്ത് സ്കൂളില്‍ മാഷായിരുന്നു .മാഷ്‌ മരിചെപിന്നെ ഞാന്‍ വീട്ടില്‍ ഒറ്റക്കായി ന്നാലും സഹായിക്കാന്‍ അവിടെ ആളുണ്ട് എനിക്ക് അവിടെ നില്‍ക്കാന ഇഷ്ട്ടം .ഇവനെ (മൂത്ത കുട്ടിയെ ചൂണ്ടി )പ്രസവിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്നിരുന്നു ആദ്യമായി.അന്ന് തിരിച്ചു പോയത് നേരെ ചെന്നയിലേക്ക് അവിടെയുള്ള മോന്‍റെ ഭാര്യ പ്രസവിച്ചപോള്‍,കുറെ നാള്‍ അവിടെയായിരുന്നു.ഇവനെ (ചെറിയ കുട്ടിയേ )പ്രസവിച്ചപോള്‍ ഇങ്ങോട്ട് വരാന്‍ കുറെ പറഞ്ഞു ,എങ്ങിനെ പോരാന ചെന്നയില്‍ രണ്ടാമത്തെ മരുമോളും പ്രസവിച്ചിരുന്നു ആ സമയത്ത് അവര് വിട്ടില്ല ,അതിനു കുറെ നാള്‍ പിണക്കത്തില്‍ ആയിരുന്നു ഇവന്‍,ഇപ്പോള്‍ ഇവള്‍ക്ക് ഇവനെ (ചെറിയ കുട്ടിയേ )നോക്കി വീട്ടില്‍ ഇരുന്നാല്‍ ജോലിക്ക് പോണ്ടേ ,മക്കളല്ലേ അവര്‍ക്ക് അമ്മയോട് അധികം പിണങ്ങി നില്‍ക്കാന്‍ പറ്റോ !?വീണ്ടും ഇവന്‍ വിളിച്ചപോള്‍ ഞാന്‍ പോന്നു ,ഇപ്പോള്‍ മൂന്നു മാസം കഴിഞ്ഞു വന്നിട്ട് "
ഞാന്‍ ചോതിക്കാതെയാണ് ആ അമ്മ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്,ഇതിനിടയില്‍ ഒന്നുരണ്ടുപ്രാവശ്യമായി അവര്‍ എന്‍റെ അരികിലേക്ക് നീങ്ങിയിരിന്നിരുന്നു .കുലിനമായ ആ മുഖത്തു ഒരു വിഷാദം തളംകെട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടു .മക്കളുടെ സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന ഈ അമ്മയുടെ മക്കള്‍ എത്ര നീചരാണ് എന്ന് ഞാന്‍ ഓര്‍ത്തു .സ്നേഹവും പരിചരണവും ആവശ്യമുള്ള പ്രായത്തില്‍ ഒരമ്മയെ കൊണ്ട് വന്നു ,തങ്ങളുടെ സിമാസ്വാദനം നഷ്ട്ടപെടുമെന്ന കാരണത്താല്‍ പുറത്തിരുത്തിയാ ആ മകനെയും ,അയാളുടെ കണ്ണീചോരയില്ലാത്ത മരുമകളെയും ഞാന്‍ മനസ്സുകൊണ്ട് ശപിച്ചു .എന്‍റെ ചെറു ചിന്തക്ക് തടയിട്ടു അവരെന്നോട് ചോതിച്ചു ..
"മോനെ ഈ


'ഗദ്ദാമ'എന്നാല്‍ എന്താണ് അര്‍ഥം ?"
"എന്താ അമ്മെ അങ്ങിനെ ചോതിച്ചത് ?"
ഞാന്‍ മറുചോദ്യം ചോതിച്ചു .
അല്ല മോനെ ..ഞാന്‍ പുറത്തു വേസ്റ്റ് ഇടാന്‍ പോകുമ്പോള്‍ അടുത്ത അറബിവീട്ടിലുള്ള ഒരു ഇന്ത്യനേഷ്യക്കാരി പെണ്ണ് കാണുമ്പോഴൊക്കെ എന്നോട് ചോതിക്കുന്ന ചോദ്യമാണിത്,മോനോടും മരുമകളോടും ചോതിച്ചപോള്‍ അവര്‍ക്കും അറിയില്ലത്രേ അതിന്‍റെ അര്‍ഥം "
അമ്മയോട് എന്ത് പറയണമെന്നറിയാതെ ഞാന്‍ വിഷമിച്ചു എങ്ങിനെ ഞാന്‍ ഗദ്ദാമ എന്നതിന്‍റെ അര്‍ഥം പറഞ്ഞു കൊടുക്കും ?പറഞ്ഞു കൊടുത്താല്‍ എന്തായിരിക്കും അവരുടെ മാനസീകാവസ്ഥ ?
"എനിക്കും വല്ലാണ്ട് അറിയില്ലമേ "
ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു ..ഇതിനിടയില്‍ അമ്മയുടെ കയിലിരുന്ന ഫോണ്‍ ശബ്ദിച്ചു "ഓ ..ശെരി "എന്ന് മാത്രം പറഞ്ഞു അവര്‍ ഫോണ്‍ വെച്ചു .
"സിനിമ കഴിഞ്ഞു മോനെ ..അവര്‍ ഇറങ്ങി അമ്മ പോട്ടെ ?"
ഞാന്‍ ബെഞ്ചില്‍ നിന്ന് എണീറ്റ്‌ നിന്നു ,മയങ്ങി തുടങ്ങിയ ചെറിയ കുട്ടിയെ ഒരുവിധത്തില്‍ തോലിട്ടു ,മറ്റേ കുട്ടിയെ കൈ പിടിച്ചു അവര്‍ എന്നോട് യാത്ര പറഞ്ഞു .എന്‍റെ കണ്‍തടങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു .അവരത് കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പണിപെട്ടു ..രണ്ടടി മുന്നോട്ടു നീങ്ങിയ അവര്‍ കുട്ടിയുടെ കൈ വിട്ടു എന്‍റെ അരികിലേക്ക് മടങ്ങി വന്ന് എന്‍റെ കൈത്തലം പിടിച്ചപ്പോള്‍,തണുത്ത എന്‍റെ ഉള്ളം കയ്യിലൂടെ ഒരു മിന്നല്‍ പിണര്‍ സിരകളിലേക്ക് പ്രവേശിച്ചു .
എന്‍റെ കൈ വിടാതെ അവരോന്നോട് ഇതുകൂടി ചോതിച്ചു
"ഇനി ആ ഇന്ത്യനേഷ്യക്കാരി പെണ്ണ് ഗദ്ദാമ എന്ന് പറഞ്ഞാല്‍ അമ്മ 'യെസ്'എന്ന് പറഞ്ഞോട്ടെ "
എന്‍റെ നിയന്ത്രണം വിട്ടു, കണ്‍തടങ്ങളില്‍ പിടിച്ചു കെട്ടിയ കണ്ണുനീര്‍ ആ അമ്മയുടെ കൈകളിലേക്ക് ഒഴുകിയറങ്ങി .അവരുടെ കൈ നെഞ്ചില്‍ ചേര്‍ത്തു വെച്ച് വിറയാര്‍ന്ന ചുണ്ടുകളോടെ വിതുമ്പികൊണ്ട് ഞാന്‍ പറഞ്ഞു
"അമ്മേ ....ഈ മക്കളോട് പൊറുക്കൂ ".......

Monday 14 January 2013

തൊട്ടാവാടി :'വള്ളിക്കുന്നിനു ' എന്താ കൊമ്പില്ലേ ?

2333 പേരെയും വഹിച്ചു ബ്ലോഗ്‌ ലോകത്തെ സുന്ദരന്‍ എന്ന് സ്വയം അവകാശപെടുന്ന ഈ 'ബ്ലോഗര്‍ സുല്‍ത്താന്‍ 'നെ കുറിച്ച് രണ്ടു വരിയെങ്കിലും പരദൂഷണം എഴുതിയില്ലെങ്കില്‍ ഇക്കാലത്ത് 'ഈ'ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് എന്‍റെ ബ്ലോഗറാശാന്‍ കൂടിയായ വള്ളികുന്നാശാന്‍ വളരെ പണ്ട് തന്നെ മാതൃക കാണിച്ചു തന്നിട്ടുണ്ട് .ആശാന്‍റെ നെഞ്ചത്തു തന്നെ ആദ്യ കലാപരിപാടി ഉദ്ഘാടനം ചെയ്യുന്ന ഒരു ശീലം മറക്കാന്‍ പറ്റില്ലല്ലോ നമുക്ക് ?ബ്ലോഗ്‌ ലോകത്ത് കാലെടുത്തു വച്ചപോഴാണ് മനസിലായത് ഇതിനുള്ളില്‍ സൂചി കുത്താനുള്ള ഇടമില്ല എന്നത് !നാലക്ഷരം എഴുതാന്‍ അറിയുന്ന ഈ ഞാന്‍ പോലും സാസം വിടാന്‍ പറ്റാതെ ഞെരിപിരി കൊള്ളുകയാണ് ഇപ്പോള്‍ 'ഈ 'ലോകത്ത് .
ഒരു കമന്റ്‌ കിട്ടണമെങ്കില്‍ ഗ്രഹണി പിള്ളേരെ പോലെ ചെവിതല കേള്‍പിക്കാതെ അലറി കരയണം, അത് തന്നെ തിരിച്ചു ഒരു കമന്റ്‌ ഫ്രീയായി കൊടുക്കണം എന്ന നിബന്ധനയില്‍,എന്നിട്ടും ഒന്ന് വീരവാദം മുഴുക്കാനുള്ളത് പോലും ഇതുവരെ ആയിട്ടില്ല.
പരദൂഷണം ആണെങ്കിലും നാലാള് കേള്‍ക്കുമ്പോള്‍ ഒരു ന്യായം വേണ്ടേ ?അപോഴാ ബസ്സിലെ ബലാല്‍സംഗം പ്രമാണിച്ച് വള്ളിക്കുന്നാശാന്‍ ഒരു വെടി പൊട്ടിച്ചത്.എന്താ സംഭവം എന്നറിയാന്‍ ഞാനും ആ വഴിയൊന്നു പോയി നോക്കി !!എന്‍റെ  പടച്ചോനെ വള്ളികുന്നാശാന്‍ പാള  ചുമലില്‍ കെട്ടി പായുന്നു !തല്ലെന്നു പറഞ്ഞാല്‍ ഇമ്മാതിരി തല്ലു ഞാന്‍ തൃശ്ശൂര്‍ പൂരത്തിന് മാത്രമേ മുന്‍പ് കണ്ടിട്ടോള്ളൂ .
ഭാരത സ്ത്രീയെ തുണിയെടുപിക്കാന്‍ ഏഴു മീറ്റര്‍ തുണിയുമായി ഇറങ്ങിയ വള്ളിക്കുന്നാശാന്‍ ഉടുതുണിപോലും പോകുമെന്ന അവസ്ഥയില്‍ കമന്റ്‌ ബോക്സ്‌ പൂട്ടി മരകൊമ്പില്‍ ചാടികേറി ഒടകുഴല്‍ (സോറി )രണ്ടു വിരല്‍ വായില്‍ ഇട്ടു താഴെ നില്‍ക്കുന്ന ദുശാസനന്മാരെ നോക്കി വിസില്‍ വിളിച്ചുകൊണ്ട് നില്‍ക്കുന്നു .
വള്ളികുന്നാശാനെ മനസ്സില്‍ ധ്യാനിച്ച്‌ രണ്ടും കല്‍പിച്ചു 'ഈ 'ലോകതേക്ക് ഇറങ്ങിയ എനിക്ക് ആശാന്‍റെ ഈ നില്‍പ്പ് തീരെ രസിച്ചില്ല.ആഹാ ..ആശാന് ഒന്ന് പിഴച്ചാല്‍ ശിഷ്യന് അമ്പത്തൊന്നു വട്ടം പിഴക്കും എന്ന പഴമോഴിക്കു ഒരു തിരുത്ത് വേണമല്ലോ എന്ന് കരുതിയാണ് അന്ന് പൂട്ടിയ ആ കമന്റ്‌ ബൊക്സിനു മുന്‍പില്‍ നിന്ന് ഒന്നും മിണ്ടാനാകാതെ ഈയുള്ളവന്‍ പടിയിറങ്ങി പോന്നത് .ആരേലും എന്തേലും പറഞ്ഞാല്‍ കുലുങ്ങുന്ന ആളല്ല ബ്ലോഗറാശാന്‍ പിന്നെന്തു പറ്റി !?ഈ 2333 എണ്ണത്തിനേം മേച്ചു നടക്കണമെങ്കില്‍ കാഞ്ഞ തൊലികട്ടിയും കല്ല്‌ പോലുള്ള മനസും വേണം ,അത് മൂപ്പര്‍ക്ക് ആവോളം ഉണ്ടെന്നു ഭൂലോകം മൊത്തം പാട്ടാണ് .
അല്ലേലും കണ്ണ് ചിന്നുന്ന ഹലോജെന്‍ ലൈറ്റ്കള്‍ക്ക് മുന്നില്‍ നാല് ക്യാമറകളുടെ ആക്രാന്തം മൂത്ത നോട്ടത്തിനു മുന്നില്‍ നൊന്തു പെറ്റ 'രതി ചേച്ചി 'മാര്‍ ഉള്ള ഈ നാട്ടില്‍ എഴുമീറ്റാര്‍ തുണിയുമായി ഭൂലോകത്ത് ഇറങ്ങിയ ആശാന് അങ്ങിനെതന്നെ വേണം എന്നെ ശിഷ്യനായ ഈ ഞാനും പറയൂ .
പോട്ടെ ആശാനെ ഭാരത സ്ത്രീയെ തുണിയുടുപിക്കാന്‍ കഴിയാതെ പോയതില്‍ വിഷമിക്കരുത് അത് നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ..ആശാന്‍ ആ 'കൊമ്പോന്നു നിവര്‍ത്തി വ പറ്റുമെങ്കില്‍ ദേ നിരന്നു നില്‍ക്കുന്നു കുറെയണ്ണം ഏറ്റുവും ചുരുങ്ങിയത് ഇവരെയൊന്നു തുണിയെടുപിക്കാന്‍ പറ്റുമോന്നു നോക്കാം ...ന്ത്യേ ??

Friday 21 December 2012

ഇറ്റലിക്കാര്‍ക്കും നാവികര്‍ക്കും ഒരു ചക്കര മുത്തം

ങ്ങിനെ അവര്‍ നാളെ ഇന്ത്യയില്‍ നിന്ന് വണ്ടി വിടും .രണ്ടു ഇരുകാലിയായ
മലയാളി പശങ്ങളെ ഡിഷും ഡിഷും എന്ന് പറഞ്ഞ് കാലാപുരിക്ക് അയച്ച രണ്ടു ഇറ്റലിക്കാരായ കപ്പല്‍ നാവികര്‍. സാല്‍വതോറ ജിറോനും ലസ്തോര മാസി മിലോനയും ഇവരാണ് ആ പുന്നാര മക്കള്‍ .
  
.ഇവര്‍ വെടിവെച്ച്കൊന്നത് കറുത്ത തൊലിയുള്ളവനും മീന്‍ നാറുന്ന രൂപം ഉള്ളവന്നും വിശിഷ്യാ സായിപിനെ കണ്ടാല്‍ കവാത്ത് മറക്കുന്നവാനുമായ, ഉപരി കേരളം എന്ന് കേട്ടാല്‍ രക്തം തിളച്ചുമറിയുന്നവാനുമായ  മലയാളി പശങ്കളേയാണ്.
അതുകൊണ്ട് തന്നെ വെടിയേറ്റ് ഇഹലോകവാസം വെടിഞ്ഞ പശങ്കളുടെ അരികില്‍ ഇരുന്നു രണ്ടു നെഞ്ചത്തടി ,കുറെ എണ്ണി പറച്ചില്‍,അണ്ണാക്ക് പൊളിയുന്ന കൂട്ട നെലോളിയും ,
ചത്തത് വെടികൊണ്ട് ആയതിനാല്‍ കുറച്ചു റീത്തും .
കലാസ് (കഴിഞ്ഞു ).
ഇതൊക്കെ ഏതു ഇറ്റലിക്കാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ .എന്നിട്ടും കൃസ്തുമസ് ആഘഷിക്കാന്‍ നാട്ടില്‍ പോണം എന്ന അവരുടെ ന്യായമായ ആവശ്യം കേട്ടപോള്‍ ഇമ്മടെ സര്‍ക്കാര് ചുമ്മാ കേറി ഇടപെട്ടത് എന്തിനാണ് എന്നാണു ഇപോ എന്‍റെ സംശയം.
ഒന്നുമില്ലെകിലും കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന മേടത്തിന്‍റെ(മദാമ്മയെന്നു മുരളിചേട്ടന്‍ പറയും -പക്ഷെ ഞാന്‍ അങ്ങിനെ പറയത്തില്ല )നാട്ടുകാര്‍ ആണെന്ന ഒരു വീണ്ടു വിചാരമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.പക്ഷെ എപ്പോഴും അമിളികള്‍ മാത്രം പറ്റുന്ന കേരളത്തിലെ സര്‍ക്കാരിന് ഇവര്‍ പോയാല്‍ തിരിച്ചു വരില്ല എന്ന് തോന്നിയത് തികച്ചും സ്വാഭാവികം .
അതുകൊണ്ടാണല്ലോ മുന്‍പ് ചാര കേസിലെ പ്രതികള്‍ ആയ ഫ്രഞ്ചു സായിപ്പ്മാര്‍ പറ്റിച്ചു മുങ്ങിയ കഥ കോടതിയില്‍ പറഞ്ഞത്.ഇക്കഥ കേട്ട് ഇറ്റലി സായിപ്പന്മാര്‍ സാസം മുട്ടുന്നതു വരെ ചിരിച്ച കാര്യം പത്ര -ടിവി പുലികളൊന്നും പുറത്തു വിട്ടില്ല .ഒരു ചിരിയില്‍ എന്ത്സെന്‍സേഷണല്‍ എന്ന് അവരും കരുതികാണും.അതുകൊണ്ട് നമ്മളാരും ആ ചിരി കേട്ടതുമില്ല.
ഇറ്റലിയുടെ കണ്ണുരുട്ടലും ,കേരളത്തിന്‍റെ കരച്ചിലും കണ്ടു സഹികെട്ട 'നീതിപീഠം'ഒടുവില്‍ നീട്ടി ഒരു ചോദ്യം ..അങ്ങ് കേന്ദ്രത്തോട്
"ആ തിരുവ ഒന്ന് തുറന്നു എന്തെങ്കിലും ഒന്ന് മൊഴിഞ്ഞാലും "
എന്തിനും ഏതിനും 'സ്ലോമോഷനില്‍ 'തീരുമാനം എടുക്കുന്ന കേന്ദ്രം പക്ഷെ ഇക്കാര്യത്തില്‍ ആളുകളെ കൊണ്ട് പറയിപിച്ചില്ല .കല്യാണ നിശ്ചയ ദിവസം കാര്‍ന്നോന്മാര് കല്ല്യാണം ഏതു ദിവസമാ വെക്കേണ്ടത് കുഞ്ഞാപ്പോ എന്ന് ചോതിക്കുബോള്‍ പെണ്ണിന്‍റെ തന്ത ബഹുമാന പുരസരം സദസിനോട് പറയും
"അത് നിങ്ങളല്ലാരുപാടെ അങ്ങട് തീരുമാനിചോളീം "എന്ന്.
അമ്മാതിരി ബഹുമാനമല്ലേ കേന്ദ്രം ഇക്കാര്യത്തില്‍ കോടതിയോട് കാണിച്ചത് !
'നീതിപീഠം'നിയമം പാസാക്കി.
"മടങ്ങി പോ മക്കളെ .ചെന്ന് ബിടരോടും ,മക്കളോടും ,കുടുംബതോടും ,ചങ്ങായിമാരോടും ,ഒപ്പം കൃസ്തുമസ് കേക്ക് മുറിച്ചും വോഡ്ക്ക കുടിച്ചും ആഘോഷിക്കു .എന്നിട്ട (പറ്റിയാല്‍ )തിരിച്ചു വ.
'നീതിപീഠം'ത്തിന്‍റെ വിധികേട്ടപോള്‍ ചക്കപുഴുക്ക് കണ്ട ഗ്രഹണിപിള്ളേരെ പോലെ സകല പത്ര -ചാനല്‍ പുലികളും മാളം വിട്ടു പുറത്തിറങ്ങി .ആകെ ബഹളം .ലൈവ് ചര്‍ച്ച ,സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌ ,ബ്രെകിംഗ് ന്യൂസ്‌ ,മീന്‍കാരി ജാനകി ചേച്ചിയോട് വരെ അഭിപ്രായം ചോതിക്കല്‍ ,ചിലര്‍ക്ക് രണ്ടര വര്‍ഷമായി ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅദനീ യോട് അടങ്ങാത്ത പിരിശം (സ്നേഹം ).
ഇതൊക്കെ കാണുമ്പോള്‍ ആരാ കൂട്ടരേ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതാതിരിക്കുക ?
അതുകൊണ്ട് എനിക്ക് പറയാനുള്ളത്, കോടതി വിധിയില്‍ സന്തോഷം പ്രകടിപിച്ചു കൊണ്ട് നാവികരായ ഈ പുന്നാര മക്കളെ ഒരു 'പ്ലൈന്‍ കിസ്സ്‌ 'എങ്കിലും കൊടുത്ത് ഇറ്റലിയിലേക്ക് യാത്ര അയക്കുകയും, തിരിച്ചു വരാതിരിക്കാന്‍ ഞങ്ങള്‍ മലയാളി പശങ്കെ മെഴുകുതിരി കത്തിച്ചു മുട്ടിപ്പായി പ്രാര്‍ഥിക്കാമെന്നു എസ് എം എസ് അയച്ചു അവരെ അറിയിക്കുകയും ,വരുന്ന കൃസ്തുമസിന് ഗമണ്ടന്‍ ഒരു കേക്ക് പണം പിരിച്ചാനെങ്കിലും ഉണ്ടാക്കി "ഹാപ്പി കൃസ്തുമസ് ടൂ ഇറ്റാലിയന്‍ ചേട്ടന്മാരെ "എന്ന് പാടി ആനന്ദ നൃത്തം ആടുകയും വേണം എന്നാണു .
അവര് പോയാലെന്താ നല്ല എണ്ണം പറഞ്ഞ ആറുകോടി ഗാന്ധി റെഡിമണിയായി എണ്ണി തന്നിട്ടല്ലേ പോയത്,ആ മുംബൈ ആക്രമണത്തിലെ കസബിനെ തൂക്കി കൊല്ലുന്നതുവരെ തീറ്റി പോറ്റാന്‍ ഇതിലും ഇരട്ടിയല്ലേ പൊതുഖജാനാവില്‍ നിന്ന് തൂഫാന്‍ പോലെ പോയത് എന്നിട്ടോ ? അല്ലെങ്കില്‍ തന്നെ പവര്‍ കട്ടും ,വരള്‍ച്ചയും ,വിലകയറ്റവും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന മലയാളി പശങ്കളുടെ കയ്യില്‍ ഈ പഹയമാരെ തീറ്റി പോറ്റാന്‍ ഇവിടുന്ന ഇതിനും മാത്രം ക്യാഷ് ?
ആയതിനാല്‍ ആ പഹയന്മാര് കെട്ടുകെട്ടി പോയത് നന്നായി എന്ന് കരുതിയും ,ഖജനാവില്‍ മിച്ചം ഉള്ളതും കൂടി പോയില്ലല്ലോ എന്ന് കരുതി ആശ്വസിച്ചും വരുന്ന കൃസ്തുമസിന് ബീവറേജിനു മുന്നില്‍ ക്ഷമയോടെ ക്യു നിന്ന് കിട്ടുന്ന 'ആനമയക്കി 'കുടിച്ചു അങ്ങട് ആഘോഷിക്കു കൂട്ടരേ...ആഘോഷിക്കു
ഹാപ്പി കൃസ്തുമസ്..ഹാപ്പി ന്യൂയെര്‍ ..